
കൊച്ചി: മെസ്സിയുടെ പേര് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ ആൻ്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു. റെയ്ഡിൽ ലഭിച്ച നിർണായക രേഖകളും തെളിവുകളും ഉൾപ്പെടുത്തി കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവയ്ക്കാണ് എസ്ഐടി റിപ്പോർട്ട് നൽകുക. റെയ്ഡിനിടെ പിടിച്ചെടുത്ത രേഖകൾ, വിദേശ കറൻസികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
അതത് ഏജൻസികളുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാകും റിപ്പോർട്ട് കൈമാറുക. ഫെമ ചട്ടങ്ങളുടെ ലംഘനം, ഹവാല ഇടപാടുകൾ, വിദേശത്തേക്കുള്ള പണമിടപാടുകൾ, ബെനാമി ഇടപാടുകൾ തുടങ്ങിയവ സംബന്ധിച്ചും പരിശോധന ആവശ്യപ്പെടും.
റെയ്ഡിനിടെ ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളും വിവിധ ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ഇവ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ ഇന്നലെ എസ്ഐടി കോടതിയിൽ ഹാജരാക്കി കൈമാറി. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണ റിപ്പോർട്ട് നൽകാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.










